പത്ത് വർഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലൂടെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 'സ്കൂളില്‍ ബാബര്‍ അസമിന്‍റെ സഹപാഠിയായിരുന്നു താന്‍. 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ അസം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായി വളര്‍ന്നതോടെ അസം വാക്കുമാറ്റുകയായിരുന്നു'-യുവതി പറയുന്നു.
2010ല്‍തന്നെ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. മുമ്ബ് സാമ്ബത്തിക പ്രയാസം നേരിട്ടിരുന്ന അസമിനെ സഹായിച്ചിരുന്നത് താനാണ്. പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.
പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു. 'എന്നെ വിവാഹം ചെയ്യാമെന്ന് ബാബര്‍ അസം ഉറപ്പു നല്‍കിയിരുന്നു. അയാള്‍ എന്നെ ഗര്‍ഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു'- യുവതിയുടെ വെളിപ്പെടുത്തലുകള്‍ സാജ് സാദിഖ് ട്വീറ്റ് ചെയ്തു. നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ബാബര്‍ അസം. ഈ വര്‍ഷം തുടക്കത്തില്‍, ബാബറിനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും പാക് നായകനായി തിരഞ്ഞെടുത്തിരുന്നു.
https://www.facebook.com/Malayalivartha