ഫിഫയെ അഴിമതികളില്‍ നിന്നും ശുദ്ധീകരിക്കാനെത്തി; അഴിമതി ആരോപണം നേരിടുന്ന ഇന്‍ഫാന്റിനോ; ഫിഫ എന്ന ചക്കരക്കുടം; പ്രതിസന്ധികള്‍ അവസാനിക്കാതെ ഫിഫ
ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനയാണ് ഫിഫ. കോടികണക്കിന് രൂപയുടെ വരുമാനമുള്ള ഫിഫയില്‍ ലോകത്തിലെ ഒട്ടുമിക്യ രാജ്യങ്ങളും അംഗങ്ങളാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് ഫിഫയുടെ പുതിയ പ്രസിഡന്റായി ജിയാനി ഇന്‍ഫാന്റിനോ എത്തുന്നത്. അഴിമതികളില്‍ പ്രതിസന്ധിലായ ഫിഫയെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഇന്‍ഫാന്റിനോ ഏറ്റെടുത്തത്. എന്നാല്‍ അഴിമതിയില്‍ നിന്നും ഫിഫയെ കരകയറ്റാന്‍ വന്നയാള്‍ തന്നെ അഴിമതി ആരോപണത്തിന് വിധേനായി നില്‍ക്കുന്ന കാഴ്ച്ചയാണ് ഫുട്‌ബോള്‍ കായിക ലോകത്ത് ഇന്ന് കാണാന്‍ സാധിക്കുന്നത്. അഴിമതിയന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് പ്രസിഡന്റിനെതിരേ ഉയരുന്നത്.
ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരേ സ്വിസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ നിയമനടപടി ആരംഭിച്ചു. ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന, സ്വിറ്റ്‌സര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇന്‍ഫാന്റിനോയെ പ്രതിസന്ധിയിലാക്കിയത്. ഫുട്‌ബോള്‍ ലോകകപ്പിന് വേദി അനുവദിച്ചതിലെ അഴിമതി അടക്കമുള്ള വിവാദങ്ങള്‍ ഫിഫയെ ഉലച്ചിരുന്നു. ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍, അഴിമതി അന്വേഷണത്തിന്റെ തലവനായിരുന്നു ലോബര്‍. ലോബറും ഇന്‍ഫാന്റിനോയും മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൈക്കല്‍ ലോബര്‍ കഴിഞ്ഞ ആഴ്ച അറ്റോര്‍ണി ജനറല്‍ സ്ഥാനം രാജിവെച്ചു. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ റിനാള്‍ഡോ ആര്‍നോള്‍ഡിനെതിരേയും നടപടിയുണ്ടാകും.
സംഭവത്തില്‍ അന്വേഷണം നടത്തിയ സ്‌പെഷ്യന്‍ പ്രോസിക്യൂട്ടര്‍ സ്‌റ്റെഫാന്‍ കെല്ലര്‍, ഇന്‍ഫാന്റിനോയ്‌ക്കെതിരേ ക്രിമിനല്‍ നടപടി ആരംഭിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ ഓഫീസിന്റെ ദുരുപയോഗം, ഔഗ്യോഗിക രഹസ്യങ്ങള്‍ ലംഘിച്ചു, കുറ്റക്കാര്‍ക്ക് സഹായം ചെയ്തു എന്നിവയാണ് പ്രധാന കുറ്റങ്ങളായി പറഞ്ഞിരിക്കുന്നത്. ഇന്‍ഫാന്റിനോ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചകള്‍ക്കെതിരേ നേരത്തേ പരാതി ലഭിച്ചിരുന്നു. ഒരുവര്‍ഷം മുമ്പുതന്നെ ഇക്കാര്യം വാര്‍ത്തയായി. എന്നാല്‍ ആ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നായിരുന്നു ഇന്‍ഫാന്റിനോയുടെ നിലപാട്. അന്നത്തെ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചചെയ്തതെന്ന് ഓര്‍മയില്ലെന്ന് ഇരുവരും ഫെഡറല്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഫിഫ അഴിമതിയുടെ തുടക്കം ഇങ്ങനെ
2018ലെ റഷ്യ, 2022ലെ ഖത്തര്‍ ലോകകപ്പ് വേദികള്‍ അനുവദിക്കുന്നതിലും ടെലിവിഷന്‍ സംപ്രേഷണാവകാശം നല്‍കുന്നതിലുമുള്ള വന്‍ അഴിമതിയാണ് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിച്ചത്. തുടര്‍ന്ന് 2016ലാണ് യുവേഫ സെക്രട്ടറി ജനറലായിരുന്ന ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2015ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏഴ് ഫിഫ ഭാരവാഹികള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ വിജയിച്ചെങ്കിലും പിന്നീട് രാജിവെച്ചു. ഇതിന് പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയും രാജിവെച്ചു.
പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമെത്തിയത് കണ്ടെത്തിയതോടെയായിരുന്നു രാജി. ഫിഫ സദാചാര സമിതി ഇരുവര്‍ക്കും ഫുട്‌ബോളില്‍നിന്ന് എട്ടുവര്‍ഷം വിലക്കും പ്രഖ്യാപിച്ചു. ഫിഫ മുന്‍ വൈസ് പ്രസിഡന്റ് ജാക്ക് വര്‍ണര്‍, കോണ്‍കകാഫ് മുന്‍ പ്രസിഡന്റ് കോസ്താസ് ടക്കാസ്, തെക്കേയമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് ലിയോസ്, മുന്‍ട്രഷറര്‍ കാര്‍ലോസ് ചാവേസ്, ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ഹോസെ മരിയ മരിന്‍ തുടങ്ങിയവര്‍ കേസില്‍ കുറ്റാരോപിതരായിരുന്നു.
https://www.facebook.com/Malayalivartha